ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഹേഗിലെ ആർബിട്രേഷൻ കോടതി പുറപ്പെടുവിച്ച ഏറ്റവും പുതിയ വിധി ഇന്ത്യ പൂർണമായി തള്ളി. "നിയമവിരുദ്ധമായി രൂപീകരിച്ച" ഈ കോടതിയുടെ വിധിയ്ക്ക് യാതൊരുവിധ നിയമസാധുതയുമില്ലെന്നും ഇത് "പൂർണമായും അസാധുവാണെന്നും" ഇന്ത്യ വ്യക്തമാക്കി.
ശനിയാഴ്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. സിന്ധു നദീജല കരാറിന്റെ പൊതുവായ വ്യാഖ്യാനങ്ങളുമായി ബന്ധപ്പെട്ട് 'മാക്സിമം പോണ്ടേജ്' വിഷയത്തിൽ മേയ് 15-നാണ് കോടതി പുതിയ വിധി പുറപ്പെടുവിച്ചത്. എന്നാൽ ഈ കോടതിയെ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഭീകരവാദത്തിനുള്ള പിന്തുണ പാകിസ്ഥാൻ പൂർണമായും അവസാനിപ്പിക്കുന്നത് വരെ ഈ കരാർ നിർത്തിവെക്കാനാണ് ഇന്ത്യയുടെ തീരുമാനം. കരാർ നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ, അതിലെ വ്യവസ്ഥകൾ പാലിക്കാൻ ഇന്ത്യ ബാധ്യസ്ഥരല്ലെന്നും ഈ കാലയളവിൽ ഇന്ത്യയുടെ പരമാധികാര നടപടികളെ ചോദ്യം ചെയ്യാൻ ഒരു അന്താരാഷ്ട്ര കോടതിക്കും അധികാരമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ജമ്മു കാഷ്മീരിലെ കിഷൻഗംഗ, റാറ്റിൽ ജലവൈദ്യുത പദ്ധതികളെച്ചൊല്ലി പാകിസ്ഥാൻ ഉയർത്തിയ എതിർപ്പുകളെത്തുടർന്നാണ് കോടതി ഈ വിഷയം പരിഗണിച്ചത്. കഴിഞ്ഞ വർഷവും ഈ വിഷയത്തിൽ കോടതി പുറപ്പെടുവിച്ച അനുബന്ധ ഉത്തരവിനെ ഇന്ത്യ ശക്തമായി എതിർത്തിരുന്നു. പാകിസ്ഥാന്റെ താൽപര്യപ്രകാരം രൂപീകരിച്ച ഈ ആർബിട്രേഷൻ സംവിധാനം തന്നെ സിന്ധു നദീജല കരാറിന്റെ ലംഘനമാണെന്നാണ് ഇന്ത്യയുടെ വാദം.